ആമചാടി തേവൻ
പുലയസമുദായത്തിലായിരുന്നു കണ്ണൻ തേവൻ ജനിച്ചത്. ഔപചാരികമായി വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കണ്ണൻ അനൗപചാരികമായ വിദ്യാഭ്യാസം നേടിയത്, പെരുമ്പളത്തിലെ പ്രമുഖമായ നായർ തറവാട്ടിലെ സഹായത്തോടെയാണ്. കണ്ണോത്തിലെ അച്ചുകുട്ടി തമ്പുരാട്ടിയാണ് കണ്ണനെ വളർത്തിയത്. ചെറുപ്പത്തിൽ തന്നെ പുരാണ മതഗ്രന്ഥങ്ങളോടൊപ്പം ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടേയും രചനകൾ മനഃപാഠമാക്കിയിരുന്നു. പൂത്തോട്ടയിലെ കോരമംഗലത്ത് വീട്ടിലെ പൊന്നാച്ചിയാണ് കണ്ണന്റെ ഭാര്യ. പൊന്നാച്ചിയെ കല്യാണം കഴിച്ചതിന് ശേഷമാണ് കണ്ണൻ ആമചാടിയിൽ താമസമായത്. തേവന് പൊന്നാച്ചിയിൽ നാലുമക്കളുണ്ടായിരുന്നു.
ഗാന്ധിയും ഗുരുവും
കെ.പി. കേശവമേനോന്റെ വളരെ അടുത്ത അനുയായിയായിരുന്ന കണ്ണൻ കേശവമേനോൻ വഴിതന്നെ മഹാത്മാഗാന്ധിയുമായി പരിചയപ്പെട്ടു. ഗാന്ധി, തേവനെ ജീവിതത്തിലെ പ്രധാനമായ സന്ദർഭങ്ങളിൽ കൈക്കൊള്ളേണ്ടുന്ന ആദർശങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. കണ്ണൻ തേവന് നാരായണ ഗുരുവിനേയും പരിചയപ്പെടാനുള്ള അവസരം ഉണ്ടായി. തൃപ്പൂണിത്തുറ പുത്തൻ കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു അവിടെയെത്തിയ ഗുരുവിനെ കാണാനെത്തിയ തേവനെ ഗുരു "തേവനല്ല ദേവനാണ്" എന്നു വിശേഷിപ്പിച്ചു എന്നും പറയപ്പെടുന്നു.
വൈക്കം സത്യാഗ്രഹം
വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിച്ച് തേവൻ പൂത്തോട്ട ക്ഷേത്രത്തിൽ ബലമായി കയറി ദർശനം നടത്തി. പൂത്തോട്ട കേസ് എന്നറിയപ്പെടുന്ന ഈ കേസായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ട്രയൽ റൺ. ഇതിന്റെ പേരിൽ അറസ്റ്റിലായ തേവൻ, ജയിൽമോചിതനായപ്പോൾ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്. സത്യാഗ്രഹത്തിനനുബന്ധമായി ഉണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി സത്യാഗ്രഹത്തിനെതിരേ പ്രവർത്തിച്ച ഉന്നതജാതിക്കാരായ അക്രമികൾ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കി. തേവന്റെ കൂടെ പാലക്കുഴ രാമൻ ഇളയതിന്റേയും കണ്ണിൽ ഇതേ മിശ്രിതം ഒഴിച്ചിരുന്നു. ഇതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായ തേവൻ കഠിനമായ മർദ്ദനങ്ങൾക്കു വിധേയനായി കോട്ടയം സബ് ജയിലാണ് അടക്കപ്പെട്ടിരുന്നത്. വൈക്കം സത്യാഗ്രഹം അവസാനിച്ചതിനു ശേഷം മാത്രമായിരുന്നു തേവന് കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് കെ.പി. കേശവമേനോന്റെ കത്തിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ ഗാന്ധിജി, വടക്കേ ഇന്ത്യയിൽ നിന്നും കൊടുത്തയച്ച ചില പച്ചമരുന്നുകളുടെ സഹായത്തോടെയാണ് തേവന് നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാനായത്.
ശിഷ്ട കാലം
ജയിലിൽ നിന്നും പുറത്തു വന്നശേഷം ആമചാടി തുരുത്തിലെത്തിയ തേവന് സ്വന്തം കുടിലും സ്ഥലവും നഷ്ടപ്പെട്ടതായി മനസ്സിലായി. ശേഷകാലം ടി.കെ. മാധവന്റെ ശ്രമഫലമായി തേവന്റെ പേരിൽ ഒരേക്കർ സ്ഥലം പതിച്ചുകൊടുത്തു. തേവന്റെ അവസാനകാലം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ആമചാടിയിൽ തന്നെയാണ് കണ്ണൻ തേവനെയും അടക്കം ചെയ്തതും.
പിന്നീട് രചിക്കപ്പെട്ട മുഖ്യധാരാചരിത്രങ്ങളിൽ തേവന്റെ പങ്കാളിത്തം വൈക്കം സത്യാഗ്രഹത്തിന്റെ ഏട്ടിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കപ്പെട്ടു എന്നും ആരോപണമുണ്ടായിട്ടുണ്ട്.പൂന്തോട്ട ശ്രീനാരായണ ഗ്രന്ഥശാല 2011-ൽ ആമചാടി തേവരുടെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ കഥ നാടകമാക്കിയിരുന്നു.